കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ, താമസ നിയമലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് അധികൃതർ നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്ത്താനിൽ നടത്തിയ വ്യാപക റെയ്ഡിൽ ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‍തു. തൊഴിൽ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ വിവിധ രാജ്യക്കാർ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും തുടർ നിയമ നടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അതേസമയം മതിയായ അനുമതികളില്ലാതെ സ്‍ത്രീകളുടെ സലൂൺ നടത്തിയിരുന്ന മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തു. മെഡിക്കൽ ക്ലിനിക്കുകളുടേതിന് സമാനമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇവിടെ ഉപഭോക്താക്കളെത്തി വിവിധ സേവനങ്ങൾ സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മൂന്ന് വകുപ്പുകൾ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പിന്നാലെ കുവൈത്ത് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.

