തിരുവനന്തപുരം: ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി റിമാൻഡ് ചെയ്തെങ്കിലും, ജയിലിൽ പ്രവേശിപ്പിക്കാനാകാതെ കുഴങ്ങി പൊലീസും ജയിൽ വകുപ്പ് അധികൃതരും. ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള രക്ത പരിശോധന നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. ഡോക്ടർമാരുടെ പ്രതിഷേധം കാരണം സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി രക്ത പരിശോധന സാധ്യമല്ലെന്നുള്ള നിലപാടിലായിരുന്നു പൊലീസ്.
സ്വകാര്യ ആശുപത്രിയിൽ രക്ത പരിശോധനയ്ക്കുള്ള സംവിധാനവും വൈകി. ഒടുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ രക്തപരിശോധന നടത്തിയശേഷം രാത്രിയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ജയിലിലെ മെഡിക്കൽ ഓഫിസറും സന്ദീപിനെ പരിശോധിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദീപിന് കടുത്ത മർദനമേറ്റതായി സൂചനയുണ്ട്. ഇയാൾ പലപ്പോഴും അബോധാവസ്ഥയിൽ ആണെന്ന് തോന്നിക്കുന്നതായും ജയിൽ അധികൃതർ പറയുന്നു.
സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കോടതിയിൽനിന്ന് ആംബുലൻസിൽ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പ്രതിയെ മാറ്റി. പ്രതിക്കുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല.

