തൃശൂർ : കൊടുങ്ങല്ലൂരിൽ യുവതിയെയും സുഹൃത്തിനെയും കുടുക്കുവാൻ കാറിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച കേസിൽ പ്രതി അറസ്റ്റിൽ. ആനപ്പുഴ ബാസ്റ്റിൻതുരുത്ത് സ്വദേശി കിരൺ (34) ആണ് അറസ്റ്റിലായത്. യുവതിയുടെ വിദേശത്തുള്ള ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് എംഡിഎംഎ ഒളിപ്പിച്ചതെന്നാണ് കിരണിന്റെ മൊഴി.
കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിൽ എം.ഡി.എം.എ വച്ച് യുവതിയേയും സുഹൃത്തിനേയും കേസ്സിൽ പെടുത്തുവാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കൊടുങ്ങല്ലർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഹറോൾഡ് ജോർജ്, എൻ.പി ബിജു, എഎസ്ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ജ ജോസഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കാറിൽ വച്ച ശേഷം കാറിന്റെ ചിത്രങ്ങൾ ഗൾഫിലുള്ള ശ്രീകുമാറിന് കിരൺ അയച്ചു കൊടുക്കുകയും, തൻ്റെ സുഹൃത്ത് വഴി ശ്രീകുമാർ കൊടുങ്ങല്ലൂർ പൊലീസിന് വിവരം നൽകുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് കിരണിനെ അറസ്റ്റ് ചെയ്തത്. ഭർത്താവ് ശ്രീകുമാറിനെയും പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം.

