സുഡാന്‍: സംഘർഷം നടക്കുന്ന സുഡാനിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് വ്‌ളോഗർ മാഹീൻ. തന്റെ ഒപ്പമുള്ള സ്വിസ് പൗരന് സ്വിറ്റ്‌സർലൻഡ് പരിഗണന നൽകുന്നില്ലെന്നും സ്വന്തം നിലയിൽ രക്ഷെപ്പാടാനാണ് നിർദേശം നൽകിയതെന്നും മാഹീൻ പ്രതികരിച്ചു. എന്നാൽ ‘ഇന്ത്യൻ സർക്കാർ വലിയ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പല രാജ്യങ്ങളും അവരവരുടെ പൗരന് കൃത്യമായ മറുപടി പോലും നൽകുന്നില്ലെന്നും മാഹിൻ പറഞ്ഞു. എന്റെ ഒപ്പമുള്ള വ്യക്തി സ്വിറ്റ്‌സർലൻഡ് സ്വദേശിയാണ്. അദ്ദേഹം സ്വിസ് എംബസിയുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് സ്വന്തം നിലയിൽ രക്ഷപ്പെടാനാണ്. സർക്കാർ ഭാഗത്ത് നിന്ന് രക്ഷാപ്രവർത്തനം ഉണ്ടാകില്ലെന്നും സ്വിസ് എംബസി പറഞ്ഞു.
എന്നാൽ ഇന്ത്യ രക്ഷാപ്രവർത്തനം ഊർജിതമായി നടത്തുന്നുണ്ട്. ജിദ്ദയിൽ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കൊണ്ടുവന്നുവെന്നും, പോർട്ട് സുഡാനിൽ ഇന്ത്യൻ നേവിയുടെ കപ്പൽ എത്തിയെന്നും അറിയാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം കുറച്ച് ഇന്ത്യക്കാരെ ബസ് വഴി പോർട്ട് സുഡാനിലേക്ക് മാറ്റിയിട്ടുണ്ട്. പല പ്രദേശത്ത് നിന്നും ആളുകളെ വാഹനങ്ങൾ അയച്ച് മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.’- മാഹീൻ പറഞ്ഞു.
ആദ്യം ഖർതൂമിന്റെ പുറത്ത് കടക്കണമെന്നും അത് കഴിഞ്ഞ് വേണം രാജ്യം വിടാനെന്നും മാഹീൻ പറഞ്ഞു. സുഡാനിലെ പശ്ചിമ, ദക്ഷിണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ സംഘർഷം നിലനിൽക്കുന്നത്. 24 മണിക്കൂറിലേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ എല്ലാവരേയും പ്രശ്‌നബാധിത പ്രദേശത്ത് നിന്ന് മാറ്റാൻ സാധിക്കുമെന്ന് മാഹീൻ പറയുന്നു.
നിലവിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. എന്നാൽ വൈദ്യുതിയില്ലാത്തത് പ്രതിസന്ധിയാണെന്ന് മാഹിൻ പറഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ അമിത വിലയാണ് ഈടാക്കുന്നതെന്നും മാഹിൻ അറിയിച്ചു.