തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ ദുർബലപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അനിൽ ആന്റണി. പ്രധാനമന്ത്രിക്ക് എതിരായ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യ ഭരിക്കാൻ ഏറ്റവും യോഗ്യൻ നരേന്ദ്ര മോദിയാണെന്നും രാഹുൽ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിബിസിക്കെതിരായ നിലപാടിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. കോൺഗ്രസ് നേതൃത്വം ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കോൺഗ്രസിന് ദിശാബോധമില്ലാത്ത സ്ഥിതിയാണ്. ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനമാണ് അവർ നടത്തുന്നത്. കോൺഗ്രസിനെ താൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസാണ് രാജ്യത്തെ വഞ്ചിക്കുന്നത്. ഇന്നത്തെ കോൺഗ്രസ് നിഷേധാത്മക പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യമല്ല കോൺഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
എന്നാൽ ബിജെപി അങ്ങനെയല്ല. 60 വർഷമില്ലാത്ത വികസനം കഴിഞ്ഞ 9 വർഷത്തിൽ ഇന്ത്യക്ക് നേടാനായിട്ടുണ്ട്. സാമ്പത്തിക വളർച്ചയിൽ അഞ്ചാം സ്ഥാനം നേടി. പ്രധാനമന്ത്രി മോദിക്ക് കൃത്യമായ ദീർഘവീക്ഷണമുണ്ട്. ഓരോ പദ്ധതിയും ഭാവി ലക്ഷ്യംവെച്ചുള്ളതാണ്. നരേന്ദ്രമോദിയുടെ വീക്ഷണമാണ് ബിജെപിയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃപാടവം തന്നെ ആകർഷിച്ചിട്ടുണ്ട്. എ കെ ആന്റണിയുടെ മകനാണ് താനെന്നത് വലിയ കാര്യം തന്നെയാണ്. എന്നാൽ ബിജെപിയിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണ്. വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല. ആനിൽ ആന്റണി പറഞ്ഞു.

