പമേല ചോപ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് നിര്‍മാതാവ് യാഷ് ചോപ്രയുടെ ഭാര്യയും ഗായികയുമായ പമേല ചോപ്ര (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 20/04/23 വ്യാഴാഴ്ച രാവിലെയാണു മരണം. സംസ്‌കാരം നടത്തി. പിന്നണി ഗായികയ്ക്കുപുറമേ ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തുമായിരുന്നു. 2012-ലാണ് യാഷ് ചോപ്ര അന്തരിച്ചത്. ബോളിവുഡ് നിര്‍മാതാവ് ആദിത്യ ചോപ്ര, നടനും നിര്‍മാതാവുമായ ഉദയ് ചോപ്ര എന്നിരാണ് ദമ്പതികളുടെ മക്കള്‍. നടി റാണി മുഖര്‍ജി മരുമകളാണ്. കഴിഞ്ഞ 15 ദിവസമായി പമേല മുംബൈയിലെ ആശുപത്രിയിലായിരുന്നു. ന്യുമോണിയബാധയാണു മരണത്തിലേക്കു നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കരസേനാ ഉദ്യോഗസ്ഥനായ മൊഹീന്ദര്‍ സിങ്ങിന്റെ മകളായാണ് പമേലാ സിങ്ങിന്റെ ജനനം. 1970-ല്‍ യാഷ് ചോപ്രയുമായുള്ള വിവാഹാനന്തരം പമേലാ ചോപ്രയായി. ചെറുപ്രായത്തില്‍ത്തന്നെ നൃത്തം അഭ്യസിച്ചിച്ച പമേല വിവാഹശേഷം കലാരംഗത്ത് സജീവമായി. ചോപ്രയുടെ യാഷ് രാജ് ഫിലിംസ് നിര്‍മിച്ച് യാഷ് സംവിധാനം ചെയ്ത കഭീ കഭീ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പമേലയായിരുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കു ശബ്ദം നല്‍കിയതും മാറ്റാരുമായിരുന്നില്ല. അതിനുശേഷം യാഷ് രാജ് ഫിലിംസിന്റെ പല ചിത്രങ്ങളുടെയും അണിയറയിലെ ശ്രദ്ധേയസാന്നിധ്യമായി. 1993-ല്‍ ആയിന എന്ന ചിത്രം നിര്‍മിച്ചതു പമേലയായിരുന്നു. 1997-ല്‍ ഭര്‍ത്താവിനൊപ്പം ദില്‍ തോ പാഗല്‍ ഹെ എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലും പങ്കാളിയായി. മൊഹബത്തേന്‍ (2000), മുജ്‌സെ ദോസ്തി കരോഗെ (2002), മേരെ യാര്‍ കി ശാദി ഹെ (2002), വീര്‍-സാറ(2004) എന്നീ ചിത്രങ്ങളുടെ സഹനിര്‍മാതാവായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →