എം.എല്‍.എമാരെ കണ്ട് ഗലോട്ട്; സച്ചിന്‍ ബഹിഷ്‌കരിച്ചു


ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടരവേ, മുഖ്യമന്ത്രി അശോക് ഗലോട്ടുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് സച്ചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്കു കോണ്‍ഗ്രസ് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, പാര്‍ട്ടിയുടെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് എന്നിവര്‍ 17.04.2023 തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഓരോ എം.എല്‍.എയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ടോങ്ക് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ സച്ചിന്‍ പൈലറ്റിനെയും കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. പകരം സ്വന്തം നിലയിലുള്ള വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തു. അതേസമയം, സച്ചിന്റെ 17.04.2023 തിങ്കളാഴ്ചത്തെ പൊതുപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു.

എം.എല്‍.എമാരും പാര്‍ട്ടി നേതൃത്വവുമായുള്ള കൂടിക്കാഴ്ചകളിലും സച്ചിന്റെ നീക്കങ്ങള്‍ ചര്‍ച്ചയായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണു കോണ്‍ഗ്രസിന്റെ നിര്‍ദേശം. ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാനായി 24 മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനവ്യാപകമായി നടത്തുന്ന ഇന്‍ഫ്‌ളേഷന്‍ റിലീഫ് ക്യാമ്പുകളുടെ നടത്തിപ്പായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. വിവാദങ്ങള്‍ക്കു ചെവികൊടുക്കേണ്ടെന്നും ക്ഷേമപ്രവര്‍ത്തനങ്ങളാകണം തങ്ങളുടെ ഏക അജണ്ടയെന്നും എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കി.

ജയ്പൂരിനു സമീപമുള്ള പരമാനന്ദ് ധാമിലായിരുന്നു സച്ചിന്റെ ആദ്യ പൊതുപരിപാടി. അവിടെ ഒരു മത ചടങ്ങില്‍ പങ്കെടുത്ത സച്ചിന്‍ പൊതുസമ്മേളനത്തിലും പ്രസംഗിച്ചു.
പിന്നീട് ഖേത്രിയിലെ തിബ ഗ്രാമത്തില്‍ െസെനികന്‍ ഷിയോറാം ഗുജ്ജാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച കമാന്‍ഡോ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ചയാളാണ് ഷിയോറാം ഗുജ്ജാര്‍. ഗുജ്ജാറിന്റെ ബി.എഡ് ബിരുദധാരിയായ ഭാര്യ സുനിത ദേവിക്ക് ഇതുവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ല. െസെനിക നടപടികളില്‍ വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണു സച്ചിന്‍ പാര്‍ട്ടിയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →