കോട്ടയം : ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകട കേസിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി മരിച്ചവരുടെ കുടുംബം പരാതി നൽകും. പ്രതിയുടെ രക്തസാമ്പിൾ പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. 2023 ഏപ്രിൽ 8 ശനിയാഴ്ച രാത്രിയാണ് കെ.എം.മാണി ജൂണിയർ സഞ്ചരിച്ച ഇന്നോവയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ടുയുവാക്കൾ മരിച്ചത്. എന്നാൽ കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. അട്ടിമറികൾ നടന്നിട്ടില്ലെന്നും കൃത്യമായി അന്വേഷണം നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം.
എഫ്‌ഐആറിൽ നിന്നും ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി, രക്തസാമ്പിൾ പരിശോധന നടത്തിയില്ല ഇങ്ങനെ നീളുന്നു പൊലീസിന്റെ ഒളിച്ചുകളി. ഇതിനെതിരെയാണ് അപകടത്തിൽ മരിച്ചവരുടെ കുടുംബം പരാതി നൽകാൻ ഒരുങ്ങുന്നത്.
അതേസമയം വിവാദങ്ങളോട് ജോസ് കെ മാണി പ്രതികരിച്ചില്ല. മകൻ പ്രതിയായ കേസിനെകുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ ജോസ് കെ മാണി മൗനം പാലിച്ചു. ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം. അലക്ഷ്യമായി വാഹനമോടിച്ച് രണ്ട് പേരുടെ ജീവൻ നഷ്ടമായ കേസിൽ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് കടക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

