ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരായി കേന്ദ്ര സിബിഐയെയും ഇഡിയേയും ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സാധാരണ ജനങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ഒരു പരിരക്ഷയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. സ്ഥിതിവിവരക്കണക്കുകള്‍ അധികരിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കോടതിയെ പ്രേരിപ്പിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് കോടതി അനുവദിച്ച ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്മെന്റിനോട് വിയോജിക്കാനുള്ള മൗലികാവകാശം വിനിയോഗിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റ് പൗരന്മാര്ക്കുമെതിരെ നിര്‍ബന്ധിത ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭയാനകമായ വര്‍ദ്ധനയാണ് ഉണ്ടാകുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. രാഷ്ട്രീയ വിയോജിപ്പുകളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുന്നതിനും പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ക്കുന്നതിനുമായി സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ തിരഞ്ഞെടുക്കപ്പെട്ടതും ലക്ഷ്യമിടുന്നതുമായ രീതിയില്‍ വിന്യസിക്കുന്നുവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍സി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ഓള് ഇന്ത്യന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ആം ആദ്മി പാര്‍ട്ടി (എഎപി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന (യുബിടി), ജെഎംഎം, ജെഡി(യു), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), സിപിഐ, സമാജ് വാദി പാര്‍ട്ടി, ജെ ആന്‍ഡ് കെ നാഷണല്‍ കോണ്‍ഫറന്‍സ് പാട്ടികളാണ് സുപ്രീം കോടതിയീല് ഹര്‍ജി നല്‍കിയത്.

