ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി, ഹർജി വീണ്ടും പരിഗണിക്കും

കൊച്ചി : ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയ കേസിൽ അഭിഭാഷകനെതിരായ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസി‍‍ഡന്റുകൂടിയായ പ്രതി അഡ്വ. സൈബി ജോസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്. അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറിൽ സമർപ്പിച്ചു.  എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഹർജി അടുത്ത 04/04/23 ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 

ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രണ്ടു തവണയായാണ് മൊഴിയെടുത്തത്. തനിക്കെതിരായ ഗൂഢാലോചനയെന്നാവർത്തിച്ച് ആണ് സൈബി മറുപടി നൽകിയത്. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ കേരളാ ബാ‍ർ കൗൺസിലിന്റെ നോട്ടീസിന് അഡ്വ സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്ന സൈബിയുടെ വാദം പൊലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ലെന്നാണ് ഇയാൾ ആവർത്തിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →