തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വടകര എംഎൽഎ കെ കെ രമയ്ക്ക്
ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. 2023 ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.
സംഘർഷമുണ്ടായ ദിവസം രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിൻറെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഈ പരാതിയിൽ സൈബർ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല