തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ് കെ കെ രമയുടെ കയ്യുടെ ലിഗ് മെന്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എംആർഐ സ്കാൻ റിപ്പോർട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. രമയുടെ കൈക്ക് 8 ആഴ്ച പ്ലാസ്റ്റർ ഇടണമെന്നും ഡോക്ടർമാർ പറഞ്ഞു. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു രമക്ക് പരിക്കേറ്റത്.
പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണം നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.
സംഘർഷമുണ്ടായതിനെ തുടർന്ന് രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് വ്യാജവാർത്ത നിർമ്മിച്ച് അപമാനിക്കാൻ സച്ചിൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഈ പരാതിയിൽ സൈബർ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
നിയമസഭാ ക്ലിനിക്കിലെ ഡോക്റാണ് ആദ്യം രമയെ പരിശോധിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘർഷത്തിഷ സച്ചിൻദേവ് അടക്കമുള്ള എംഎൽഎമാക്കും വാച്ച് ആൻറ് വാഡിനുമെതിരെ നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതിന് പിന്നാലെയായിരുന്നു സച്ചിനെതിരായ സൈബർ ആക്രമണ പരാതി. ഒരു എംഎൽഎക്കെതിരെ മറ്റൊരു എംഎൽഎൽ സൈബർ പൊലീസിന് പരാതി നൽകുന്നത് അപൂർവ്വ നടപടിയാണ്

