കണ്ണൂർ: ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽനിന്നും സി.പി.എം പ്രാദേശിക നേതാവ് രാജിവച്ചു. വൈദേകത്തിന്റെ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജി വച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി എന്നാണ് ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രാജേഷ് കമ്പനിയെ അറിയിച്ചത്.
രാജേഷ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ രാജിയാണ് ഡയറക്ടർ ബോർഡ് സ്വീകരിച്ചത്. റിസോർട്ടിൽ 50 ലക്ഷം രൂപയുടെ ഷെയറും ഒരു കോടി രൂപയുടെ വായ്പയുമാണ് രാജേഷിന് ഉണ്ടായിരുന്നത്. കമ്പനിയുടെ എം.ഡിയുടെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വൈദേകത്തിൽവലിയ തർക്കങ്ങളുണ്ടായിരുന്നു. 2022 ജൂലൈയിൽ നേരത്തെയുണ്ടായിരുന്ന എം.ഡി കെ.പി രമേഷിനെ മാറ്റി സി.കെ ഷാജിയെ സ്ഥാനത്ത് നിയമിച്ചിരുന്നു. ഓഹരിയും വായ്പയുമായി 25 ലക്ഷം രൂപ മാത്രമാണ് ഷാജിക്ക് വൈദേകത്തിൽ നിക്ഷേപമുണ്ടായിരുന്നത്.
അഞ്ച് മാസം മുമ്പ് സ്ഥാപനം ഒന്നരക്കോടി രൂപ സമാഹരിച്ചതായാണ് രേഖകൾ. തൃശൂരിലെ ഏവാസ് ആയുർവേദ, കരുനാഗപ്പള്ളിയിലെ വ്യവസായി എന്നിവർ പുതിയ ഓഹരി ഉടമകളായി വന്നതായാണ് വിവരം. ഇ.പിയുടെ ഭാര്യ ഇന്ദിരയ്ക്കും മകൻ ജെയ്സണും 12 ലക്ഷത്തിൻരെ ഓഹരികൾ കൂടി ഇതേക്കാലയളവിൽ നൽകിയിരുന്നു. ഇതുവരെ ആറു കോടി അറുപത് ലക്ഷം രൂപ ഓഹരി നിക്ഷേപം എന്ന നിലയിൽ വൈദേകം ഇതിനോടകം സമാഹരിച്ചതായും രേഖകളിൽ പറയുന്നു.

