മതേതര പാതയിൽ നാടിനെ സംരക്ഷിക്കുന്ന പാർട്ടിയാണ് ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി

കൂടെ നിൽക്കുന്നവർക്ക് വിശ്വസിക്കാവുന്ന പാർട്ടിയാണ് ലീ​ഗ് എന്ന് മുൻമന്ത്രിയും എം.എൽ.എയുമായ പികെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ മെമ്പർഷിപ്പിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണെന്നും മുസ്‌ലിം ലീഗിന് പുരോഗമനം പോരാ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഞങ്ങളുടെ വോട്ട്, ബാങ്കിൽ ഇട്ട ചെക്ക് പോലെയാണ്. വിദ്യാർത്ഥികളും മുസ്‌ലിം ലീഗിനോട് ചേർന്ന് നിൽക്കുകയാണ്. രാജ്യത്തു ലീഗ് ഉണ്ടാക്കിയ അത്ഭുതം ചില്ലറയല്ലെന്നും മതേതര പാതയിൽ നാടിനെ സംരക്ഷിക്കുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി പി. രാജീവിനെയും പരിഹസിച്ചു. ഭരിക്കാൻ അറിയില്ലെങ്കിൽ എവിടെയെങ്കിലും പോയി പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പിണറായി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമനം പിൻവലിച്ചത് ലീഗിന്റെ വിജയമാണ്. ആർക്കും വേണ്ടാത്തതാണ് പുതിയ വിദ്യാഭ്യാസ പരിഷ്കാരം. പാശ്ചാത്യ രാജ്യങ്ങൾ വലിച്ചെറിഞ്ഞ രീതിയാണ് ഇവിടെ ഇപ്പോൾ നടപ്പാക്കാൻ പോകുന്നത്. അതിനെതിരെയും ലീഗ് സമരം ചെയ്യും. ജയിലിൽ അടച്ചാലും പിന്മാറില്ല.

ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തലിനെതിരെയും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആർഎസ്എസുമായി കഴിഞ്ഞ മാസം 14ന് ഡൽഹിയിൽ വച്ച് ചർച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി ആരിഫ് അലി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമർശനവുമായി വിവിധ സംഘടനകൾ രംഗത്ത് എത്തിയത്. മതേതര ശക്തിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →