കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫൊറൻസിക് വാർഡിൽനിന്ന് ചാടിപ്പോയ അന്തേവാസിയെ പിടികൂടി. വേങ്ങരയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. മലപ്പുറം വേങ്ങര സഞ്ചിത് പാസ്വാൻ വധക്കേസിലെ പ്രതി പൂനം ദേവിയാണ് കടന്നുകളഞ്ഞത്. സ്റ്റാൻഡിൽനിന്ന് ബസിൽ കയറി പോകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. തുടർന്ന് പൊലീസ് ബസ് പരിശോധിച്ച് പിടികൂടുകയായിരുന്നു.
2023 ഫെബ്രുവരി 11 ശനിയാഴ്ചയാണ് പൂനം ദേവിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഞായറാഴ്ച പുലർച്ചെ ചാടിപ്പോയി. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇളക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതു ശ്രദ്ധയിൽപെട്ട സുരക്ഷാ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. ഭർത്താവ് സഞ്ചിത് പാസ്വാനെയും കുഞ്ഞിനെയും പൂനം ദേവി കൊലപ്പെടുത്തിയെന്നാണ് കേസ്. മുൻപ് കുതിരവട്ടത്തുനിന്ന് രണ്ടു അന്തേവാസികൾ ചാടിപ്പോയിരുന്നു.

