മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച (07.02.2023) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ പാറക്കാടന്‍ റിഷാദ് മൊയ്തീന്‍(28)നെയാണ് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ച് പിടികൂടിയത്.

കേസില്‍ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവമാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്കു പല തവണകളായി അതിമാരക സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തി ലഹരിമരുന്ന് നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

കേസിലെ പ്രധാന പ്രതിയായ പാറക്കാടന്‍ റിഷാദ് മൊയ്തീനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ പ്രതി വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കു രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പഴയങ്ങാടിയില്‍ താമസസ്ഥലം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി: പി. അബ്ദുല്‍ ബഷീറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേരി സി.ഐ. റിയാസ് ചാക്കീരി, എസ്.ഐ.: ആര്‍.പി. സുജിത്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, എന്‍.എം. അബ്ദുല്ല ബാബു, കെ.കെ. ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share
അഭിപ്രായം എഴുതാം