പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്,സ്വർണം മാറ്റിയ ജീവനക്കാരനെതിരെ നടപടിയില്ല,ബിജെപി സമരത്തിൽ സംഘർഷം

പത്തനംതിട്ട: പന്തളം സഹകരണ ബാങ്കിനു മുന്നിൽ ബിജെപി ഡിവൈഎഫ്ഐ സംഘർഷം. ബാങ്കിലെ സ്വർണം എടുത്തു മാറ്റിയ ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സംഘർഷം. നടപടി എടുക്കാതെ ബാങ്ക് തുറക്കാൻ അനുവദിക്കില്ലന്നായിരുന്നു ബിജെപി നിലപാട്. എന്നാൽ ഡിവൈഎഫ്ഐ പ്രവ‍ത്തക‍ർ ബാങ്ക് തുറക്കാൻ ശ്രമിച്ചു. ഇതിനെ ചൊല്ലിയുള്ള ത‍ർക്കം ആണ് അടിയിൽ കലാശിച്ചത്. പിന്നീട് പൊലീസെത്തി പ്രവ‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി. കോൺ​ഗ്രസ് പ്രവ‍ത്തക‍‍ർ സമരം തുടരുകയാണ്.

പത്തനംതിട്ട പന്തളം സഹകരണ ബാങ്കിലെ ജീവനക്കാരൻ ബാങ്കിൽ നിന്ന് സ്വർണം എടുത്തതറിഞ്ഞിട്ടും കേസ് ഒത്ത് തീർപ്പാക്കാനാണ് ഭരണസമിതി ശ്രമിച്ചത്. മോഷണക്കുറ്റം അടക്കം ചുമാത്താവുന്ന സംഭവമുണ്ടായിട്ടും ഭരണസമിതി പൊലീസിനെ സമീപിച്ചില്ല.

സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വർണം തിരിമറി നടത്തിയ അർജുൻ പ്രമോദ്. സജീവ പാർട്ടി പ്രവർത്തകൻ. സഹകരണ ബാങ്കിൽ ജോലിക്ക് കയറിയതും സിപിഎം ശുപാർശയിൽ. പാർട്ടിയുമായുള്ള ഈ അടുപ്പം തന്നെയാണ് ഗൗരവമേറിയ കുറ്റം ചെയ്തിട്ടും അർജുനെ നിയമ പരമായ നടപടികളിൽ നിന്ന് രക്ഷിക്കുന്നത്. എഴുപത് പവൻ സ്വർണം കൈമാറ്റം ചെയ്തിട്ടും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയോ ബാങ്കിലെ സെക്രട്ടറിയോ പൊലീസിനെ അറിയിക്കാതെ സംഭവം മറച്ചു വച്ചു. എടുത്ത സ്വർണം തിരിച്ച് വച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളിലും പന്തളത്തെ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. ബാങ്കിന്റെ പരാതി കിട്ടാതെ പൊലീസിനും നടപടി എടുക്കാൻ കഴിയില്ല.

ക്ലർക്ക് തസ്തികയിലോ അതിന് മുകളിലോ ഉള്ളവർ മാത്രമെ ബാങ്കിലെ പണമിടപാടും ലോക്കറും കൈകാര്യം ചെയ്യാൻ പാടുള്ളു എന്നതാണ് ചട്ടം. എന്നാൽ പന്തളം ബാങ്കിലെ പ്യൂൺ തസ്തികയിലുള്ള അർജുൻ പ്രമോദ് എങ്ങനെ ലോക്കർ കൈകാര്യം ചെയ്തു എന്നതിനും വ്യക്തതതിയില്ല. വിവിധ സഹകരണബാങ്കുകളിലെ നിക്ഷേപ തുക തിരികെ കിട്ടാത്ത വാർത്തകൾ വരുന്നതിന് പിന്നാലെ സാധാരണക്കാർ ബാങ്കിൽ പണയം വെയ്ക്കുന്ന സ്വർണത്തിനും സുരക്ഷയില്ല എന്നതും ഇടപാടുകാരെ ആശങ്കപ്പെടുത്തുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →