സേഫ് സോണ്‍ ആണ് ആവശ്യം: സിനഡ്

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സിറോ മലബാര്‍ സിനഡ് വിലയിരുത്തി. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു.

കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പൂര്‍ണമായും ഒഴിവാക്കി വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്ന് സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതുതായി നിര്‍ദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാര്‍ശ അടിയന്തരമായി പിന്‍വലിക്കണം. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആത്മാര്‍ത്ഥമായ രീതിയില്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു. കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോര്‍ സോണിന്റെ അതിര്‍ത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തില്‍ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തിലെ ഈ തെറ്റ് തിരുത്തുവാന്‍ സമയം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടണം.

ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധിക്കുകയില്ല എന്നും രേഖകളുടെ പിന്‍ബലത്തോടെ കോടതിമുന്‍പാകെ സമര്‍ഥിക്കാന്‍ സര്‍ക്കാരിനു കഴിയണം. കര്‍ഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാല്‍, കര്‍ഷകരെ കൂടി വിശ്വാസത്തില്‍ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്‌കാരം രൂപപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും സിനഡ് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →