നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതായി എൻ.ഐ.എ.

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ അറസ്റ്റിലായ അഭിഭാഷകനായ മുഹമ്മദ് മുബാറക്ക് കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് ദേശീയ അന്വേഷണ ഏജൻസി. കരാത്തെ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിട്ടുള്ള മുബാറക്ക് മറ്റ് സ്‌ക്വാഡ് അംഗങ്ങൾക്ക് പരിശീലനവും നൽകിയിരുന്നെന്ന് എൻ.ഐ.എ. അറിയിച്ചു. നേതാക്കളെ വധിക്കാനാണ് പോപ്പുലർ ഫ്രണ്ട് സ്‌ക്വാഡ് രൂപീകരിച്ചതെന്നും എൻ.ഐ.എ. കണ്ടെത്തി.

റെയ്ഡുമായി ബന്ധപ്പെട്ട് ഒരേയൊരു അറസ്റ്റ് എറണാകുളം എടവനക്കാട് അഴിവേലിക്കകത്ത് അഡ്വ. മുഹമ്മദ് മുബാറക്കിന്റേതാണ്. ഇയാളുടെ വീട്ടിൽ ആയുധം കണ്ടെത്തിയതിനെത്തുടർന്ന് എൻ.ഐ.എ. ഓഫീസിലേക്ക് മാറ്റി ചോദ്യംചെയ്തിരുന്നു.

മഴുവും വടിവാളുമടക്കമുള്ള ആയുധങ്ങളായിരുന്നു മുബാറക്കിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ബാഡ്മിന്റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എൻ.ഐ.എ. ഉദ്യോഗസ്ഥർ ആയുധങ്ങൾ കണ്ടെടുത്തത്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കൊലപാതകങ്ങളെക്കുറിച്ചും വധഗൂഢാലോചനകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുക എന്നതാണ് മുബാറക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ എൻ.ഐ.എ. ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം