തൊടുപുഴ: കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയയാളെ ഡിവൈഎസ്പി അസഭ്യം പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. 2022 ഡിസംബർ 21നാണ് മലങ്കര സ്വദേശി മുരളീധരനെയും മറ്റു മൂന്നു പേരെയും പരാതി അന്വേഷിക്കാനായി തൊടുപുഴ ഡിവൈഎസ്പി വിളിച്ചു വരുത്തിയത്. മുരളീധരനെ അസഭ്യം പറയുന്നതും മുരളീധരൻ നിലവിളിക്കുന്നതുമാണ് ശബ്ദരേഖയുടെ ഉള്ളടക്കം.
അസുഖം ഉള്ളയാളാണെന്നും മർദിക്കരുതെന്നും കൂടെയുള്ളവർ പറയുന്നതും കേൾക്കാം. ഡിവൈഎസ്പി തന്നെ മർദിച്ചെന്നാരോപിച്ചു മുരളീധരൻ നേരത്തേ പരാതി നൽകിയിരുന്നു. എസ്എൻഡിപി യോഗം തൊടുപുഴ യൂണിയനിലെ വനിതാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗത്തിനെതിരെ സ മൂഹ മാധ്യമങ്ങളിൽ മോശമായ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണു മുരളീധരനെയും മറ്റുള്ളവരെയും ഡിവൈഎസ്പി പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
മർദനമേറ്റ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കു നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ആരോപണം സംബന്ധിച്ച ശബ്ദരേഖ പുറത്തു വന്നത്. സ്റ്റേഷനിൽ എത്തിയ മുരളീധരൻ അക്രമാസക്തനായപ്പോൾ സ്വാഭാവിക പ്രതികരണമാണു തന്നിൽ നിന്ന് ഉണ്ടായതെന്ന് ഡിവൈഎസ്പി പറഞ്ഞു.

