കോവിഡ്: ചൈനയില്‍ സ്ഥിതി നിയന്ത്രണാതീതം

ബെയ്ജിങ്: കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചൈന ഈ മാസം കടുത്ത നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയശേഷം ആദ്യമായാണു ഷി പരസ്യമായി കോവിഡുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നത്.ചൈനയില്‍ കോവിഡ് പ്രതിരോധവും നിയന്ത്രണവും പുതിയ സാഹചര്യത്തെയും വെല്ലുവിളികളെയും നേരിടുകയാണ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാന്‍ കൂടുതല്‍ കൃത്യതയോടെ ദേശസ്‌നേഹപരമായ ആരോഗ്യപ്രചാരണം നടത്തണം.-ഷി പറഞ്ഞു.

അതിനിടെ, ചൈനയില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്നാണു റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ഭീഷണി നിലവില്‍ െചെനയിലാണ്. വരും മാസങ്ങളില്‍ പത്തുലക്ഷത്തോളംപേര്‍ മരിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു ലക്ഷത്തോളമാണു പ്രതിദിന കേസുകള്‍. ജനസംഖ്യയില്‍ നല്ലൊരുഭാഗം മരുന്നുകള്‍ ലഭിക്കാതെ വലയുകയാണ്.ആശുപത്രികള്‍ നിറയുന്നു. കിടക്കകളില്ലാതെ രോഗികള്‍ ആശുപത്രികളുടെ ഇടനാഴികളിലും തറയിലും മറ്റുമാണു കിടക്കുന്നത്.ഡോക്ടര്‍മാര്‍ക്കും രോഗം ബാധിക്കുന്നതു സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. എന്നാല്‍, കോവിഡ് നിയന്ത്രണവിധേയമാണെന്നാണു ചൈനയുടെ അവകാശവാദം.

ജനുവരിയോടെ ചൈനയിലെ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും ലോകമെങ്ങും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണു വിലയിരുത്തല്‍. മൂന്നു മാസത്തിനുള്ളില്‍ ചൈനയില്‍ 90 കോടി പേര്‍ക്കു രോഗബാധയുണ്ടാകുമെന്നു വിദഗ്ധര്‍ പറയുന്നു.ബെയ്ജിങ് ഉള്‍പ്പെടെ പല നഗരങ്ങളിലും കോവിഡ് മൂലം നിരവധിപ്പേര്‍ മരിക്കുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയാറായിട്ടില്ല. കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചാണു മൃതദേഹങ്ങള്‍ നീക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.വൈറസ്ബാധ കുതിക്കുകയാണെങ്കിലും വിമാനയാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറെന്റെന്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ െചെന തീരുമാനിച്ചിട്ടുണ്ട്.ജനുവരി എട്ടുമുതല്‍ രാജ്യത്ത് വിമാനമിറങ്ങുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറെന്റെന്‍ ഉണ്ടാകില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. മൂന്നു വര്‍ഷം മുമ്പ് കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →