തൃശ്ശൂർ : തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി ഐ വിൻസന്റ് (61) ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിൻസൻറ്.
2022 ഡിസംബർ 26 ന് ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തൃശൂരിൽ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന തരകൻസ് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ശക്തിയിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രക്ഷാപ്രവർത്തനം നടത്തിയവർ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്

