പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍ മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണി. ഇതിനുമുമ്പ് റിജില്‍ ജോലി ചെയ്ത ബ്രാഞ്ചുകളിലും പരിശോധന നടത്തും. 2020 ജനുവരി മുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പില്‍ മറ്റാര്‍ക്കും പങ്കുള്ളള്ളതായി സൂചനയില്ലെന്നും പണം ഒളിപ്പിക്കാന്‍ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വീടുപണിക്ക് എടുത്ത ഭവന വായ്പ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് നഷ്ടമായതോടെയാണ് ബാങ്കില്‍ നിന്ന് തിരിമറി നടത്താന്‍ പ്രതി ആരംഭിച്ചത്. കടം വീട്ടാനും ഓണ്‍ലൈന്‍ റമ്മിക്കുമായി തട്ടിയെടുത്ത പണം ചെലവഴിച്ചതായി അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു.കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഒമ്പത് അക്കൗണ്ടുകളില്‍നിന്നുമായി 21.29 കോടി രൂപയാണ് റിജില്‍ തിരിമറി നടത്തിയത്.

ഇതില്‍ കോര്‍പറേഷന് നഷ്ടമായത് 12.68 കോടി രൂപയാണ്. ഇതില്‍ 2.53 കോടി രൂപ കേസിന്റെ ആദ്യഘട്ടം തന്നെ ബാങ്ക് തിരിച്ചു നല്‍കി. ബാക്കി 10.7 കോടി രൂപ കഴിഞ്ഞ ദിവസം ഡയറക്ടര്‍മാരുടെ യോഗത്തിന് ശേഷം അക്കൗണ്ടില്‍ നിക്ഷേപിച്ചു.തട്ടിപ്പ് പുറത്തായ കഴിഞ്ഞ മാസം 29 മുതല്‍ ഒളിവിലായിരുന്ന റിജിലിനെ കഴിഞ്ഞ ദിവസമാണ് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →