ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002-ലെ വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ ഗോധ്ര കൂട്ടക്കൊല കേസിലെ പ്രതികളിലൊരാളായ ഫാറൂക്കിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ട്രെയിനിന് നേരെ കല്ലെറിഞ്ഞതിന്റെ പേരിലാണ് ഫാറൂക്ക് അറസ്റ്റിലായത്.
17 വര്‍ഷമായി അയാള്‍ ജയിലിലാണ്. പ്രതി ഫറൂക്ക് നല്‍കിയ ജാമ്യാപേക്ഷ അനുവദിക്കുന്നതായും 2004 മുതല്‍ കസ്റ്റഡിയിലാണെന്നും ശിക്ഷയ്‌ക്കെതിരായ അദ്ദേഹത്തിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ് ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സെഷന്‍സ് കോടതി ചുമത്തുന്ന നിബന്ധനകള്‍ക്കും ഉപാധികള്‍ക്കും വിധേയമായി അപേക്ഷകനു ജാമ്യം അനുവദിക്കാം.
പ്രതികള്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ച് കോച്ചിനു നേരെ കല്ലെറിയുകയും യാത്രക്കാരെ പരിക്കേല്‍പ്പിക്കുകയും കോച്ചിനു കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് കേസ്. ട്രെയിനിനു നേരെ കല്ലെറിയുന്നത് തീവ്രത കൂടിയ കുറ്റകൃത്യമല്ലെങ്കില്‍ പോലും കത്തുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം പുറത്തുകടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്കു നേര്‍ക്കു കല്ലെറിഞ്ഞതിലൂടെ പ്രതിക്ഷ അക്ഷന്തവ്യമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നു ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി കോടതയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ശിക്ഷ വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഉള്‍പ്പെടെ അന്തിമ വാദം കേള്‍ക്കുന്നതിനുള്ള എല്ലാ അപ്പീലുകളും ലിസ്റ്റ് ചെയ്യണമെന്ന മേത്തയുടെ അഭ്യര്‍ത്ഥനയും സുപ്രീം കോടതി അംഗീകരിച്ചു.2011 മാര്‍ച്ചില്‍ വിചാരണക്കോടതി 31 പേരെ ശിക്ഷിച്ചു, അതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. ആകെ 63 പ്രതികളെ വെറുതെ വിട്ടു.

