ശബരിമല പാതയിലെ പ്ലാപ്പള്ളിയിൽ വനം വകുപ്പ് ജീവനക്കാരുടെ ബെനാമി ഹോട്ടൽ, മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: ശബരിമല പാതയിലെ പ്ലാപ്പള്ളിയിൽ വനം വകുപ്പ് ജീവനക്കാരുടെ ബെനാമി ഹോട്ടൽ. തിരുവല്ല സ്വദേശിയുടെ പേരിലാണ് വനം വകുപ്പ് ജീവനക്കാർ ഹോട്ടൽ ലേലത്തിനെടുത്തിരിക്കുന്നത്. ഹോട്ടലിന്റെ സാമ്പത്തിക ഇടുപാടുകൾ സംബന്ധിച്ച് പ്ലാപ്പള്ളി ഫോറസറ്റ് സ്റ്റേഷന്റെ വാട്സ് ഗ്രൂപ്പിലെ ചാറ്റുകൾ പുറത്ത് വന്നതോടെ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റി.

സർക്കാർ ഉദ്യോഗസ്ഥർ ലാഭേച്ഛയോടെ മറ്റ് തൊഴിലുകളിലേർപ്പെടരുതെന്ന സർവീസ് ചട്ടം മറികടന്നാണ് പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകരുടെ കച്ചവടം. ഫോറസ്റ്റ് സ്റ്റേഷനോട് ചേർന്നുള്ള വനം വകുപ്പ് ഭൂമിയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഫോറസ്റ്റ് സ്റ്റേഷന്റെ വാട്സ് ഗ്രൂപ്പിലെ ചാറ്റുകൾ പ്രകാരം 14 ജീവനക്കാരുടെ പങ്കാളിത്തത്തോടെയാണ് ഹോട്ടൽ തുടങ്ങിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ കുത്തക ലേലം വിഞ്ജാപനം വന്നത് മുതൽ കട ഉദ്ഘാടനം വരെയുള്ള എല്ലാ വിവരങ്ങളും വാട്സ് അപ്പ് ഗ്രൂപ്പിലുണ്ട്. തിരുവല്ല സ്വദേശിക്ക് കാരാർ കൊടുത്തുകൊണ്ടുള്ള ദേവസ്വം ബോർഡിന്റെ സാക്ഷ്യപത്രം വനപാലകർ ഗ്രൂപ്പിൽ പങ്ക് വച്ചത് നമ്മുടെ കട ഓകെ ആയെന്ന സന്ദേശത്തോടെ. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറാണ് 2022 നവംബർ 11 ന് കടയുടെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചിരിക്കുന്നത്.

പ്രതിദിനം 25000ത്തോളം രൂപയുടെ കച്ചവടമാണ് ഹോട്ടലിൽ നടക്കുന്നത്. ദേവസ്വം ബോർഡിലെ ചില ഉദ്യേഗസ്ഥരുടെ സഹായവും കരാർ ഉറപ്പിക്കുന്നതിലുണ്ടെന്നാണ് സൂചന. 14 പേരുടെ പങ്കാളിത്തതോടെ തുടങ്ങിയ കടയിൽ നിന്നുള്ള ലാഭവിഹിതം വീതിക്കുന്നതിലെ തർക്കമാണ് രഹസ്യമാക്കി വച്ചിരുന്ന കച്ചവടത്തിന്റെ വിവരങ്ങൾ പുറത്തറിയാൻ കാരണമെന്നും ഉദ്യോഗസ്ഥർക്കിടയിൽ ആക്ഷേപമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വനം വകുപ്പിന്റെ ഫ്ലൈയിങ്ങ് സ്ക്വേഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസ‍ർമാരെ കാരണം വ്യക്തമാക്കാതെ പ്ലാപ്പള്ളിയിൽ നിന്ന് സ്ഥലം മാറ്റിയത്. എന്നാൽ ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവർക്കെതിരെ നടപടിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →