ആലപ്പുഴ: അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം നടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിലായി. ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം നടന്നത്. പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തിയത്. മന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ പെൺകുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചിരുന്നു.
സംഭവത്തിൽ അനീഷിന്റെ രണ്ടുബന്ധുക്കളെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കേസ് നൂർനാട് പൊലീസ് എടുത്തത്. തിരുവനന്തപുരം വെള്ളായണിയിലുണ്ടായ മറ്റൊരു സംഭവത്തിൽ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ രണ്ട് ദിവസം മുമ്പ് കവർച്ച നടന്നിരുന്നു. ആള്‍ദൈവം ചമഞ്ഞെത്തിയവരാണ് സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് വെള്ളായണി സ്വദേശിയിൽ നിന്ന് ആള്‍ദൈവം ചമഞ്ഞെത്തിയവർ കവർന്നത്. കളിയിക്കാവിള സ്വദേശി വിദ്യയ്ക്കും സംഘത്തിനുമെതിരെയാണ് പരാതി. ഇത്തരത്തിൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ക്രൂരതകളും സംസ്ഥാനത്ത് വർധിച്ചു വരുകയാണ്.

