ഡൽഹി: ഡൽഹിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി 125 സീറ്റിൽ മുന്നേറുമ്പോൾ ബിജെപി 119 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ആംആദ്മിക്ക് തന്നെയാണ് മേൽക്കൈ.
എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണ് നിലവിലെ ട്രെൻഡെങ്കിലും, ഈ പ്രവചനം അട്ടിമറിക്കപ്പെടുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ജനം.
250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റുകൾ നേടിയിരുന്നു. ആം ആദ്മി പാർട്ടി 28 സീറ്റുകളും കോൺഗ്രസ് 30 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. പോൾ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകൾ ബി.ജെ.പിയും ആം ആദ്മി പാർട്ടി 26.2 ശതമാനവും കോൺഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു.

