പത്തനംതിട്ട: ശബരിമല സർവീസിൽ ചരിത്ര നേട്ടവുമായി കെ.എസ്.ആർ.ടി.സി. മണ്ഡലകാലം തുടങ്ങി നിലയ്ക്കൽ ഡിപ്പോയിൽ നിന്ന് ഏഴ് കോടി വരുമാനം ലഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്.
ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ 171 ചെയിൻ സർവീസുകളാണ് നടത്തുന്നത്. ഇതിന് പുറമെ 40 ഓളം അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകളും നടത്തുന്നുണ്ട്.
മണ്ഡലകാലം തുടങ്ങി 2022 നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് പമ്പ-നിലയ്ക്കൽ സർവീസിലൂടെ നേടിയത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ. നിലയ്ക്കൽ- പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.

