തലശേരി ഇരട്ടക്കൊല: ആയുധം കണ്ടെടുത്തു

തലശേരി: ലഹരി മാഫിയ സംഘത്തെ ചോദ്യംചെയ്ത വിരോധത്തില്‍ സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണത്തില്‍ പൂവനാഴി ഷെമീര്‍, കെ ഖാലിദ് എന്നിവരെ കൊലപ്പെടുത്താന്‍ അക്രമിസംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
മുഖ്യപ്രതി പാറായി ബാബുവിനെയുമായി നടത്തിയ തെളിവെടുപ്പിനിടെ മറ്റൊരുപ്രതി ഇ.കെ. സന്ദീപിന്റെ വീടിനടുത്തുനിന്നാണ് രക്തം പുരണ്ട കത്തി ലഭിച്ചത്.

ബാബുവിനെ, കൊലപാതകം നടന്ന കോ-ഓപ്പറേറ്റീവ് ആശുപത്രിക്കു മുന്നിലെത്തിച്ചും തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ: എം. അനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കൊലപാതകം നടത്താനായി പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയും ഇവിടെയുണ്ടായിരുന്നു. കേസില്‍ പാറായി ബാബു എന്ന സുരേഷ്ബാബു(47), വടക്കുമ്പാട് പാറക്കെട്ട് തേരേക്കാട്ടില്‍ അരുണ്‍കുമാര്‍(38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ. സന്ദീപ്(38), പിണറായി പടന്നക്കര വാഴയില്‍ ഹൗസില്‍ സുജിത്ത്കുമാര്‍(45), വടക്കുമ്പാട് പാറക്കെട്ട് സാറാസില്‍ മുഹമ്മദ് ഫര്‍ഹാന്‍(21), നിട്ടൂര്‍ മുട്ടങ്ങല്‍ ഹൗസില്‍ ജാക്‌സണ്‍ വിന്‍സണ്‍(28), വണ്ണത്താന്‍ വീട്ടില്‍ കെ. നവീന്‍(32) എന്നിവരാണ് അറസ്റ്റിലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →