മോര്‍ബി (ഗുജറാത്ത്): ഗുജറാത്തില്‍ 130 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം അപകടത്തിനു പിന്നില്‍ കരാര്‍ കമ്പനിയുടെയും തദ്ദേശ ഭരണകൂടത്തിന്റെയും ഗുരുതരവീഴ്ചയെന്നു റിപ്പോര്‍ട്ട്. പാലം നവീകരണത്തിനും നടത്തിപ്പിനും കരാര്‍ ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ്, അപകടം നടന്ന ഒക്‌ടോബര്‍ 30ന് 3,165 ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു നൂറ്റാണ്ടു മുമ്പു നിര്‍മിച്ച പാലത്തിന്റെ ശേഷി കണക്കിലെടുക്കാതെ ആയിരുന്നു ഇതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഫോറന്‍സിക് അന്വേഷണ റിപ്പോര്‍ട്ടും ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. കേബിളുകള്‍ തുരുമ്പെടുത്തിരുന്നെന്നും അടിത്തറയില്‍ വിള്ളലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ, ഭാരം കൂടിയ പാലം താങ്ങാനുള്ള ശേഷി പഴയ കേബിളുകള്‍ക്ക് ഇല്ലായിരുന്നു.
കമ്പനി നിയോഗിച്ച സുരക്ഷാജീവനക്കാരും ടിക്കറ്റ് കലക്ടറും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വൈദഗ്ധ്യം ഇല്ലാത്ത ദിവസവേതനക്കാര്‍ ആയിരുന്നു. സുരക്ഷയുടെ ചുമതല ഒറേവ ഗ്രൂപ്പിനായിരുന്നു. എന്നാല്‍, അപകടമുണ്ടായാല്‍ ആള്‍ക്കാരെ രക്ഷിക്കാനായി കമ്പനിലൈഫ് ഗാര്‍ഡുകളെയോ ബോട്ടുകളോ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നു സര്‍ക്കാര്‍ പ്ലീഡല്‍ വിജയ് ജാനി പറഞ്ഞു. നവീകരണത്തിനു ശേഷം തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മാച്ചു നദിക്കു കുറുകെയുള്ള പാലം തകര്‍ന്നത്. നവീകരണത്തിനുള്ള കരാര്‍ പ്രകാരം പാലം 8-12 മാസം അടച്ചിടേണ്ടതായിരുന്നു. എന്നാല്‍, ഏഴു മാസത്തിനു ശേഷം ഒക്‌ടോബര്‍ 26 ന് ഗുജറാത്തി പുതുവല്‍സരത്തോടനുബന്ധിച്ചു പാലം തുറന്നുകൊടുക്കുകയായിരുന്നു. നഗരസഭയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണു പാലം തുറന്നത്. തകര്‍ച്ചയുടെ ഉത്തരവാദിത്തം നഗരസഭ ഏറ്റെടുത്ത നഗരസഭ, പാലം തുറന്നുകൊടുക്കാന്‍ പാടില്ലായിരുന്നെന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

