കോഴിക്കോട്: ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല.
20/11/22 ഞായറാഴ്ച ഉണ്ടായത് സംഭവിക്കരുത്. കാരണം അറിയാം. പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല. നേതാക്കൾക്ക് അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാൽ വലിയ വാർത്ത പ്രാധാന്യം കിട്ടി. ഇത് കോൺഗ്രസിന് നല്ലതല്ല. എഐസിസിക്ക് പരാതി നൽകാം. പക്ഷെ അന്വേഷണത്തിൽ കാര്യമില്ല. എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ ശശി തരൂരിന്‍റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല. പാർട്ടി പരിപാടികൾ തീരുമാനിക്കുന്നത് വാർത്തകളുടെ അടിസ്ഥാനത്തിൽ ആകരുത്. പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണ് . വിലക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു. അതാണ് അവസാന വാക്കെന്നും മുരളീധരന്‍ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശശി തരൂരിന്റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾ 21/11/22 തിങ്കളാഴ്ചയും തുടരുകയാണ്. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തിയ തരൂർ മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. 22/11/22 ചൊവ്വാഴ്ച പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും. 23/11/22 ബുധനാഴ്ച കണ്ണൂരിൽ നടക്കുന്ന വിവിധ പരിപാടികളിലും തരൂർ പങ്കെടുക്കുന്നുണ്ട്.

