ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍: രാഹുലിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

രാജ്‌കോട്ട്: ഗുജറാത്തിലെ നര്‍മദാ അണക്കെട്ട് പദ്ധതിക്കെതിരേ പ്രക്ഷോഭം നയിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറെ ‘ഭാരത് ജോഡോ’ യാത്രയില്‍ പങ്കെടുപ്പിച്ചതിനു രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”മൂന്ന് ദശാബ്ദമായി നര്‍മദാ പദ്ധതി തടസപ്പെടുത്തുന്ന ഒരു സ്ത്രീയുമൊത്ത് ഒരു കോണ്‍ഗ്രസ് നേതാവ് പദയാത്ര നടത്തുന്നതു കണ്ടു” എന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്‌കോട്ട് ജില്ലയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നര്‍മദാ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിക്കെതിരേ ‘നര്‍മദാ ബചാവോ ആന്ദോളന്‍’ എന്ന പേരില്‍ പ്രക്ഷോഭം നയിക്കുന്ന മേധാ പട്കര്‍ ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. നിര്‍ദിഷ്ട നര്‍മദാ പദ്ധതി ഗുജറാത്തിന്റെ ജീവനാഡിയാണെന്നതാണു മോദിയുടെ നിലപാട്. മേധ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മോദി തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.”നര്‍മദാ അണക്കെട്ടിനെ എതിര്‍ക്കുന്നയാളുടെ തോളില്‍ കൈയിട്ട് നിങ്ങള്‍ പദയാത്ര നടത്തിയില്ലേയെന്ന് വോട്ട് ചോദിച്ചുവരുന്ന കോണ്‍ഗ്രസിനോടു ചോദിക്കണം. ഇത്തരക്കാരാണു രാഹുലിന് ഒപ്പമുള്ളതെങ്കില്‍ അത് അദ്ദേഹത്തിന്റെ മനോഭാവമാണു വെളിപ്പെടുത്തുന്നത്”- മോദി പറഞ്ഞു. ഗുജറാത്തിനു കുടിവെള്ളം നിഷേധിക്കുന്നവര്‍ക്കൊപ്പമാണു രാഹുലെന്ന് മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലും കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ഓരോ പോളിങ് ബൂത്തിലും ബി.ജെ.പിയുടെ ജയം ഉറപ്പാക്കണമെന്നു ഗിര്‍ സോമനാഥില്‍ നടന്ന തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ മോദി ആഹ്വാനം ചെയ്തു. വിഖ്യാതമായ സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണു പ്രധാനമന്ത്രി യോഗത്തിനെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →