മറയൂര്‍: മറയൂരില്‍ കഴിഞ്ഞമാസം ലേലത്തില്‍ പിടിച്ച ചന്ദനം കൊണ്ടുപോകാന്‍ എത്തിയ ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കര്‍ണാടകയിലെ ഗുരുപരഹള്ളി സ്വദേശി രഘു ഗൗഡ(31) ആണ് മരിച്ചത്. മറയൂര്‍ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.
നവംബർ 14 ന് രാത്രിയാണ് സംഭവം. മൈസുരു ആസ്ഥാനമായ കര്‍ണാടക സോപ്‌സ് കമ്പനി പിടിച്ച ചന്ദനം ലോറിയില്‍ കൊണ്ടുപോകാന്‍ കമ്പനി അധികൃതരും എത്തിയിരുന്നു. ഇതില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ മറയൂര്‍ ടൗണിലെ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 നു രഘു ഗൗഡ ഓട്ടോറിക്ഷ വിളിച്ച് കോവില്‍കടവില്‍ എത്തി . തിരിച്ചു പോകും വഴി ഭക്ഷണം കഴിക്കണം എന്നു പറഞ്ഞു. അതോടെ ഓട്ടോ ഡ്രൈവര്‍ മേലടി സ്വദേശി രാജേഷ് സി.പി.എം പാര്‍ട്ടി ഓഫീസിനു അടുത്തുള്ള ഹോട്ടലില്‍ ഓട്ടോ നിര്‍ത്താന്‍ ശ്രമിച്ചു. ഇതിതിനിടയില്‍ മദ്യലഹരിയാരുന്ന രഘു ഇറങ്ങുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. രാവിലെ ഇതുവഴി നടന്നു പോയവരാണ് മൃതദേഹം കണ്ടത്. സി.പി.എം. മറയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. മണികണ്ഠന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

