ഇരട്ട നികുതിയിൽ സ്റ്റേ ഇല്ല; അന്തർസംസ്ഥാന ബസുകൾ നികുതിയടയ്ക്കണം, കേരളത്തെ വിലക്കാതെ ഹൈക്കോടതി

കൊച്ചി : ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് കേരളത്തിൽ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. അന്തർസംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ബസുകൾ നികുതിയടക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ്  കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത അന്തർ സംസ്ഥാന ബസുടമകൾ കോടതിയെ സമീപിച്ചത്. 

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് 2022 നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തില്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു. 

തമിഴ്നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നികുതി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‍കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകൾ. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ടൂറിസ്റ്റ് ബസ് ഉടമകൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →