തിരുവനന്തപുരം: കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ 295 പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ തീയതി മാറ്റിവയ്പ്പിച്ചത് മേയർ ആര്യ രാജേന്ദ്രന്റെ ഇടപെടലിനെ തുടർന്നാണെന്ന് ആരോപണം. പാർട്ടിക്കാരുടെ പട്ടിക തയാറാക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിലെ ഉന്നതന്റെ നിർദേശത്തെത്തുടർന്നാണ് ഇന്റർവ്യൂ തീയതി മാറ്റിവയ്പ്പിച്ചതെന്നാണ് പരാതി.
നവംബർ 3 മുതൽ 10 വരെയായിരുന്നു ഇന്റർവ്യൂ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്റർവ്യൂ ഈ മാസം 21 മുതൽ 28 വരെയാക്കി മാറ്റി നിശ്ചയിക്കുകയായിരുന്നു. 01/11/2022 ചൊവ്വാഴ്ചയാണ് താൽക്കാലിക നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തയച്ചത്.
‘ഇങ്ങനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫിസിൽനിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല. മേയർ സ്ഥലത്തില്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് നഗരസഭയും ഭരണസമിതിയും ഉദ്ദേശിക്കുന്നത്’–കുറിപ്പിൽ പറയുന്നു

