എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് 19/10/22 ബുധനാഴ്ചയറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. സമരക്കാര്‍ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും അത് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ദയാബായി മുഖവിലയ്ക്ക് എടുക്കുമോ എന്നതാണ് ചോദ്യം. മൂന്ന് കാര്യങ്ങള്‍ ശരിക്ക് അംഗീകരിച്ചാല്‍ സമരം തല്‍ക്കാലം അവസാനിപ്പിക്കുമെന്നായിരുന്നു ദയാബായിയുടെ നിലപാട്. അതേ സമയം സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍നിശ്ചയിച്ച പ്രകാരം 19/10/22 ബുധനാഴ്ച സമര സ്ഥലത്ത് നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. ഞാനും ദയാബായിക്കൊപ്പം എന്ന പേരില്‍ 20/10/22 വ്യാഴാഴ്ച ജനപങ്കാളിത്തത്തോടെ ഉപവാസം നടത്തും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നേതൃത്വത്തില്‍ 22/10/22 ശനിയാഴ്ച്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →