ചെന്നൈ: ജനങ്ങൾക്കുമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അദ്ധ്യയനഭാഷയാക്കണമെന്ന പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2022 സെപ്റ്റംബർ 16-ന് ഹിന്ദി ദിവസ് ആഘോഷങ്ങൾക്കിടെ ഹിന്ദി ഭരണഭാഷയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ ഇതര ഭാഷകൾ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
നിലവിലുള്ള 22 ഭരണഭാഷകൾക്കു പുറമേ ഇനിയും പ്രാദേശിക ഭാഷകൾ കൂട്ടിച്ചേർക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമാരു നടപടിയുടെ പ്രസക്തിയെന്താണെന്ന് സ്റ്റാലിൻ ചോദിച്ചു. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

