തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള ജനകീയ ക്യാമ്പയിന് 06/10/22 വ്യാഴാഴ്ച തുടക്കമായി. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയിലുമാണ് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം. ഏതു വിധേനയും സാധ്യമാക്കും. അസാധ്യം എന്ന് തോന്നുന്നുണ്ടാവാം. അമ്മമാരുടെ കണ്ണീർ തുടക്കണം. ഇത് കൂട്ടായ പോരാട്ടം. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു. തോറ്റാൽ മരണം. അത്ര ഗൗരവം എന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിന്റെ ഭാഷയിൽ അല്ല. മനുഷ്യത്വത്തിന്റെ ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം. തലമുറ നശിച്ചു പോകും. സർവനാശം ഒഴിവാക്കണം. അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്കാരം അനുവദിക്കുന്നില്ല.
അതിശയോക്തി അല്ല. സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു. വലിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ. ലഹരി സംഘങ്ങൾ കുട്ടികളെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ ഏജന്റുമാർ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തു നിൽക്കുന്ന ഭൂതങ്ങളാണ്.
കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം. കുട്ടികളെ കാര്യർമാർ ആക്കുന്നു. പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ. സർക്കാർ ലഹരി വിരുദ്ധ കാമ്പയിന് നൽകുന്നത് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

