വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് സാന്ദ്ര പറവൂരിൽ വച്ച് വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്.

മൂന്നു മാസത്തിനകം വിസ ശരിയാക്കി നൽകാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്നാണ് യുവാവ് പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത്.പി.നായർ എസ്.സി.പി.ഒ മാരായ കെ.എൻ.നയന, കൃഷ്ണ ലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും മറ്റൊരു വിസ തട്ടിപ്പ് കേസിൽ പ്രതി അറസ്റ്റിലായിരുന്നു. നിരവധി പേർക്ക് വിസ വാഗ്ദാനം ചെയ്തു സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതിയാണ് അറസ്റ്റിലായത്. മുദാക്കൽ പൊയ്കമുക്ക് സ്വദേശിയായ രതീഷ് (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി അൽ-അമീറിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പ്രതി പിടിയിലായത്. അൽ-അമീറിൽ നിന്ന് തന്നെ പ്രതി ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷീജ എന്ന സ്ത്രീയോടൊപ്പം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്.

അബുദാബി അടക്കമുള്ള എയർ പോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തി വന്നിരുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസേജിട്ട ശേഷം വിസക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫർ ലെറ്ററും കാണിച്ചായിരുന്നു തട്ടിപ്പ് നടത്തി വന്നിരുന്നത്. മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിയും, ബാങ്ക് വഴിയും പണം തട്ടിയ ശേഷം താമസം മാറി പറ്റിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →