ദില്ലി: രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 യൂട്യൂബ് വീഡിയോകൾ നിരോധിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021ന്റെ വ്യവസ്ഥകൾ പ്രകാരമാണ് വീഡിയോകൾ നിരോധിക്കാൻ നിർദേശിച്ചിട്ടുള്ളത്. ബ്ലോക്ക് ചെയ്‌ത വീഡിയോകൾ 1 കോടി 30 ലക്ഷത്തിലധികം തവണയാണ് കണ്ടിട്ടുള്ളത്.
മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഇവയുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നുവെന്നാണ് സർക്കാർ നിരീക്ഷിച്ചിട്ടുള്ളത്. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായവയും ഉൾപ്പെടുന്നു.
അത്തരം വീഡിയോകൾ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകർക്കാനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം തടഞ്ഞ ചില വീഡിയോകൾ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു.
ഉള്ളടക്കം തെറ്റായതും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതും ആണെന്നും നിരീക്ഷിച്ചിട്ടുണ്ട്. ചില വീഡിയോകൾ ജമ്മു കശ്മീർ ,ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്താണെന്ന തരത്തിൽ തെറ്റായ ബാഹ്യ അതിർത്തിയിൽ ചിത്രീകരിച്ചിരിക്കുന്നതാണെന്നും കണ്ടെത്തി. ഇത്തരത്തിൽ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി