തിരുവനന്തപുരം: എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി ജിതിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തണം, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം, ഈ സാഹചര്യത്തില്‍ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടാല്‍ മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ജിതിന്റെ ജാമ്യാപേക്ഷ 27-നു വീണ്ടും പരിഗണിക്കും.
അതേസമയം, താന്‍ അല്ല ഇത് ചെയ്തതെന്നും തന്നെ കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ജിതിന്‍ പറയുന്നു.വൈദ്യ പരിശോധനയ്ക്കു കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ജിതിന്‍. കഞ്ചാവു കേസില്‍ കുടുക്കുമെന്ന് പോലീസ് പറഞ്ഞെന്നും ഇയാള്‍ പറയുന്നു. സെപ്റ്റംബർ 22 നായിരുന്നു എ.കെ.ജി. സെന്ററിനു നേര്‍ക്ക് പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്നു ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

