കൊച്ചി:പൊലീസിന്റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാൻ നിർദേശിച്ചുള്ള വിവരമാണ് പൊലീസിൽ നിന്ന് ചോർന്നത്. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ ഡിജിപിക്ക് നൽകിയതായിരുന്നു രഹസ്യ രേഖ. സംസ്ഥാന പൊലീസ് മേധാവി ഈ രഹസ്യ രേഖ മലപ്പുറം എസ്‍പിക്ക് സീക്രട്ട് എന്ന് രേഖപ്പെടുത്തി കൈമാറിയിരുന്നു. മലപ്പുറത്ത് നിന്നാണ് രേഖ ചോർന്നത്.
രഹസ്യ രേഖ ചോർന്നതോടെ ഫസലു റഹ്മാൻ അടക്കമുള്ള പ്രതികൾ ഒളിവിൽ പോകുകയും കൊഫെപോസ തടങ്കൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്തു. ഇതിനിടെ ഈ രഹസ്യ രേഖയടക്കം വച്ച് പ്രതി ഹൈക്കോടതിയിൽ കൊഫെപോസ തടങ്കൽ ചോദ്യം ചെയ്ത് ഹർജിയും നൽകി. ഇതോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ രഹസ്യ രേഖ ചോർന്നത് ഗൗരവമാണെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ 2022 നവംബർ 28 നകം റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു

