കുറ്റാരോപിതരുടെ വിവരം വെളിപ്പെടുത്തല്‍: സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

കൊച്ചി: വിചാരണ പൂര്‍ത്തിയാകാത്ത ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിഷയത്തില്‍ മാര്‍ഗനിര്‍ദേശം നടപ്പാക്കാത്തതില്‍ സംസ്ഥാനത്തിനു സുപ്രീം കോടതി നോട്ടീസ്.
അന്വേഷണസംഘം മാധ്യമങ്ങള്‍ക്കു വിവരം നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആഭ്യന്തരവകുപ്പ്‌ ഗൈഡ്‌ലൈന്‍ ഇറക്കണമെന്ന് 2017 ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതുവരെ ഗൈഡ്‌ലൈന്‍ പുറപ്പെടുവിച്ചിട്ടില്ല.

കോടതി നിര്‍ദേശം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രവീണ്‍കുമാര്‍ പാര്‍വ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു സുപ്രീംകോടതി നോട്ടീസയച്ചത്. കേസില്‍ വിചാരണ നടന്നു അന്തിമവിധി പുറപ്പെടുവിക്കുമ്പോള്‍ മത്രമേ ഒരാളെ പ്രതിയായി കണക്കാക്കാന്‍ കഴിയൂ എന്നാണു സുപ്രീം കോടതിയുടെ നിരീക്ഷണം.എന്നാല്‍, പ്രാഥമികാന്വേഷണ ഘട്ടത്തില്‍തന്നെ പ്രതിയെന്ന നിലയിലാണു പോലീസ് മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതും പ്രസിദ്ധീകരിക്കുന്നതും. ഇത് അപകീര്‍ത്തികരമാണ്. അതിനാല്‍, മാധ്യമങ്ങള്‍ക്കു വിവരം നല്‍കുന്നതിനായി അടിയന്തരമായി ഗൈഡ്‌ലൈന്‍ പുറപ്പെടുവിക്കണമെന്നായിരുന്നു 2017 ലെ സുപ്രീം കോടതി വിധി. ആഭ്യന്തര വകുപ്പാണു ഗൈ ഡ്‌ലൈന്‍ പുറത്തിറക്കേണ്ടത്.

പലപ്പോഴും പ്രാഥമികാന്വേഷണത്തിലെ കുറ്റാരോപിതരില്‍ പലരും അന്തിമവിധിയില്‍ കുറ്റക്കാരായി വരുന്നില്ല. വിചാരണ പൂര്‍ത്തിയാകുന്ന കാലയളവു മുഴുവനും ഒരാള്‍ പ്രതിയെന്ന നിലയില്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍, മാധ്യമങ്ങള്‍ക്കു പോലീസ് കേസിന്റെ വിവരം നല്‍കുന്ന കാര്യത്തില്‍ ഗൈഡ്‌ലൈന്‍ പുറത്തിറക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →