70 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയക്കാര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് നൈജീരിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. ഉപഭോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറുകള്‍ മാറ്റി പകരം വ്യാജമായി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഈ നമ്പറുകളിലേക്ക് ഒ.ടി.പി. വരുന്നവിധം സെറ്റ് ചെയ്ത് നാല് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍നിന്നാണ് 70 ലക്ഷം രൂപയോളം തട്ടിയെടുത്തത്.ബാങ്ക് മാനേജര്‍ അബ്ദുല്‍ നാസറിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. ബാങ്കില്‍ നല്‍കിയ വ്യാജമായ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണമാണു പ്രതികളിലേക്കെത്തിയത്. എസ്.എച്ച്.ഒ.: എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ 15 ദിവസം ഡല്‍ഹിയില്‍ തങ്ങിയുള്ള അന്വേഷണത്തിലാണ് നൈജീരിയന്‍ സ്വദേശികളായ ഇമ്മാക്കുലേറ്റ് ചിന്നസ എന്ന യുവതിയും ഇഖെന്ന കോസ്മോസ് എന്ന യുവാവും പിടിയിലായത്.19 ബാങ്കുകളിലേക്കായിട്ടാണു പ്രതികള്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തു മാറ്റിയത്. ബിഹാര്‍, മിസോറം, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വ്യാജമായ മേല്‍വിലാസങ്ങള്‍ നല്‍കിയാണു തട്ടിപ്പുകാര്‍ പലരുടെയും അക്കൗണ്ട് ഓപ്പണ്‍ ചെയ്തിരിക്കുന്നതെന്നും എ.ടി.എം. വഴിയായി ഡല്‍ഹി, മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ തുക പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്കു കൈമാറ്റം ചെയ്തതായും ഇടനിലക്കാരായി പ്രവര്‍ത്തിച്ചു ബാങ്കിടപാടുകള്‍ നടത്തിയവര്‍ക്കു കമ്മിഷന്‍ നല്‍കിയതായും പ്രതികള്‍ സമ്മതിച്ചു. ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് കസ്റ്റമറുടെ ഡാറ്റ കൈക്കലാക്കാനായി ബാങ്ക് സെര്‍വറും മൊബൈല്‍ ബാങ്കിങ് സെര്‍വറും കൈകാര്യം ചെയ്തിരുന്ന പ്രൈവറ്റ് കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.പ്രതികളെ പിടികൂടിയ സംഘത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. റിയാസ്, സി.പി.ഒ: കെ.ടി. രഞ്ജിത്ത്, വനിതാ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. ദീപ, ഡാന്‍സാഫ് സ്‌ക്വാഡിലെ ശൈലേഷ്, സലിം, ദിനേശ്, പോലീസ് ഡ്രൈവര്‍ സി.വി. രാമചന്ദ്രന്‍, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →