ന്യൂഡൽഹി: 1954ലെ സെപ്ഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിലും പൊതുയിടങ്ങളിലും പ്രസിദ്ധീകരിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
മലയാളിയായ ആതിര എസ് മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സെപ്ഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ 6(2),6(3) ,സെക്ഷൻ 7,8,9 10 എന്നിവയാണ് ഹർജിക്കാരി ചോദ്യം ചെയ്തത്. വിവാഹത്തിൽ എതിർപ്പ് അറിയിക്കാൻ അടക്കം വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ഈ നിയമം മിശ്രവിവാഹതിരായ ആളുകൾക്ക് ദോഷകരമായി വരുന്നെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല ഈ വ്യവസ്ഥകൾ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമത്തിൽ നിലവിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മാത്രമല്ല ഹർജിക്കാരി നിലവിൽ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുല്ലെന്ന് കോടതി പറഞ്ഞു. എന്നാൽ മുസ്സീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഹർജിക്കാരിയെന്ന് മുതിർന്ന ആഭിഭാഷകൻ രവി ശങ്കർ ജൻഡാലാ കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട് , അഭിഭാഷക അനുപമ സുബ്രഹ്മണ്യം എന്നിവരാണ് ഹർജി സമർപ്പിച്ചത്. നേരത്തെ ബാംഗ്ലൂരിൽ താമസിക്കുന്ന ഹർജിക്കാരി ആതിരയും ഷമീമും വിവാഹിതരായിരുന്നു. ഇതിന് പിന്നാലെ ഇവർക്കതിരെ വലിയ സൈബർ ആക്രമണം നടന്നിരുന്നു.
വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കി ആഴ്ചകള്‍ക്കുള്ളില്‍ ഷമീമിന്റെ ഫേസ്ബുക്കില്‍ ഒരു നോട്ടിഫിക്കേഷൻ വന്നു. നിങ്ങളുടെ പടം മറ്റൊരാള്‍ അപ്ലോഡ് ചെയ്തു എന്നു കാണിച്ചായിരുന്നു അത്. അതിന്റെ പിന്നാലെ പോയപ്പോഴാണ്, ഞങ്ങളുള്‍പ്പെടെ മിശ്രവിവാഹത്തിന് അപേക്ഷ കൊടുത്ത 120ലധികം പേരുടെ പേരും ഫോണ്‍നമ്പറും ഫോട്ടോയും മറ്റു വിവരങ്ങളും സഹിതം ‘ലൗ ജിഹാദ്’ എന്നാരോപിച്ച് ഒരു ഫേസ്ബുക്ക് ഐഡിയിൽ അപ്ലോഡ് ചെയ്തത്. ഇത് രണ്ടുമണിക്കൂറിനുള്ളില്‍ നിരവധി പേര്‍ ഫോര്‍വേഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയമ പോരാട്ടത്തിന് ഇവർ ഒരുങ്ങിയത്.
ബാംഗ്ലൂരിൽ താമസിക്കുന്ന ആതിരയും ഷമീമും വിവാഹം രജിസ്റ്റർ ചെയ്തത് കോഴിക്കോട് ആയിരുന്നു. തങ്ങളെ പോലെ നിരവധി പേരുടെ വിവരങ്ങളും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തയോടൊപ്പം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരാതിയുമായി ആതിര രംഗത്ത് വുന്നത്. അതേസമയം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചിരുന്നു. മിശ്രവിവാഹം രജിസ്റ്റർ ചെയ്ത ആതിരയും ഷമീമും സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

