കോഴിക്കോട്: കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളെ മാതൃഭൂമി ആദരിച്ചു. എഴുത്തുകാരായ ആർ.രാജശ്രീ, സുനിൽ ഞാളിയത്ത്, ഇ.വി രാമകൃഷ്ണൻ, അജയ്.പി മങ്ങാട് എന്നിവർ മാതൃഭൂമിയുടെ ആദരം ഏറ്റുവാങ്ങി. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.മുകുന്ദൻ അധ്യക്ഷനായിരുന്നു. മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ഡിജിറ്റൽ ഡയറക്ടർ മയൂര ശ്രേയാംസ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.
സാഹിത്യം സജീവമാണെന്നും ധാരാളം പുസ്തകങ്ങൾ വരുന്നുവെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന എം. മുകുന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയ ധാരാളം വായനക്കാരെ സൃഷ്ടിക്കുന്നു. കഥകളും നോവലും പറക്കുകയാണ്. നോവൽ എല്ലാവർക്കും ഇഷ്ടപ്പെട്ടതാണ്. നോവലും നോവലിസ്റ്റുകളും പറക്കുകയാണ്. എല്ലാ എഴുത്തുകാരും മാറ്റങ്ങൾ കൊണ്ടുവരികയാണ്. തകഴി കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. മാറ്റങ്ങളിൽ കൂടിയാണ് ഭാഷയും സാഹിത്യവും വളരുന്നത്. ആഖ്യാനത്തിൽ സ്ത്രീകൾ കൊണ്ടുവന്ന മാറ്റങ്ങൾ പ്രശംസനീയമാണ്. യാഥാസ്ഥിതിക സമൂഹത്തിൻ്റെ കണ്ണിൽ നിന്നും സ്ത്രീകൾ ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. അശ്ലീലം എന്ന വാക്ക് തെറ്റാണ്. അശ്ലീലമില്ലാത്തതിനാൽ സ്വീകരിക്കപ്പെടുന്നു എന്നു വായനക്കാർ പറയുന്നതിൽ കാമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ സ്വതവേ നോവലിനെ പിന്തുടരുന്ന ആളാണ്. മൊബൈൽ ഫോൺ എഴുത്തുകൾ ലോകത്ത് സജീവ മാക്കിയതിൽ ജപ്പാന് വളരെയധികം പങ്കുണ്ട്. ഡീപ് ലവ് എന്ന നോവലാണ് അത്തരത്തിൽ ആദ്യമായി പിറന്നത്.മുമ്പൊക്കെ പറയുമായിരുന്നു ധ്യാനമാണ് എഴുത്തുകാരന് ആവശ്യമെന്ന് പക്ഷേ എഴുത്തുകാർക്ക് വേണ്ടത് ചലനാത്മകതയാണ്. സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവരായി മാറുന്നു എഴുത്തുകാർ.ഡീപ് ലവ് വിറ്റുപോയത് 22 ലക്ഷം കോപ്പികളാണ്. എഴുത്തുകാർ എങ്ങനെ വേണമെങ്കിലും എഴുതിക്കോട്ടെ, പക്ഷേ നമുക്ക് വേണ്ടത് നോവലുകളാണ്. പുരസ്കാരങ്ങൾ ലഭിച്ച എല്ലാവരെയും അനുമോദിക്കുന്നു.” എം. മുകുന്ദൻ പറഞ്ഞു

