ഇടത് സർക്കാരിൻറെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് സിപിഐ തൃശൂർ ജില്ലാ സമ്മേളനം

തൃശൂർ: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുളള നേതാക്കളെയും രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഐ തൃശൂർ ജില്ലാ സമ്മേളനം.ഇടത് സർക്കാരിന്റെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ജില്ലകളിലേതിന് സമാനമായ രീതിയിൽ തൃശൂരിലും വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകുന്ന തരത്തിൽ സിപിഐ മന്ത്രിമാർ പോലും പ്രവർത്തിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയെ ശക്തമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ ചെറുതാക്കി കാണുന്നത് ശരിയല്ലെന്നും മണ്ഡലം കമ്മിറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒരു മുന്നണി സർക്കാരിനെ നയിക്കാനുള്ള പക്വത ഇപ്പോഴും സിപിഎം ആർജിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് നേരെയും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ കീഴിൽ ആഭ്യന്തരവകുപ്പ് പരാജയമാണെന്നെന്നാണ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിലയിരുത്തൽ. ജില്ലയിലെ മന്ത്രിയായ കെ രാജന്റെ റവന്യൂ വകുപ്പ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമ്പോഴും സിപിഐയുടെ മറ്റ് മന്ത്രിമാരുടെ പ്രവർത്തനം മികച്ചതായി കണക്കാക്കാൻ പറ്റുന്നില്ലെന്നാണ് വിലയിരുത്തൽ.

സിപിഐ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. എംഎം മണി, ആനി രാജയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചിട്ടും ചെറുക്കുന്നതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറി ആനി രാജയെ വിമർശിച്ചത് ശരിയായില്ലെന്നാണ് കാനത്തിന് നേരെ ഉയർന്ന വിമർശനം. നേതൃത്വത്തിൽ നിന്നു സംഘടനാപരമായി വലിയ വീഴ്ചയാണുണ്ടായതെന്നും കാനം രാജേന്ദ്രന്റെ സാനിധ്യത്തിൽ തന്നെ പ്രതിനിധികൾ തുറന്നടിച്ചു. കരുവന്നൂർ ബാങ്കിൽ സംഭവിച്ചത് പോലുള്ള തട്ടിപ്പുകൾ ദൗർഭാഗ്യകരവും ലജ്ജാകരവുമെന്നും സിപിഐ ജില്ലാ സമ്മേളന രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനമായി ഉൾപ്പെടുത്തുന്നു.

എന്നാൽ അതേ സമയം, വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലാണ് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിലുണ്ടായത്. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ സമരത്തിലാണ്. വിഴിഞ്ഞത്തെ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →