ന്യൂഡൽഹി: 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകുന്നതിൽ വിവാഹിത എന്നോ അവിവാഹിത എന്നോ വ്യത്യാസമില്ലാത്ത വിധത്തിൽ ഗർഭച്ഛിദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിൽ സൂക്ഷ്മമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഇതുമായി ബന്ധപ്പെട്ട ഹർജി വിധി പറയാൻ മാറ്റി.
24 ആഴ്ച വരെയുള്ള ഗ ർഭച്ഛിദ്രത്തിന് നിലവിൽ ഏഴ് വിഭാഗത്തിനാണ് അനുമതി നൽകുന്നത്. വിവാഹിത എന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ, പരിത്യജിക്കപ്പെട്ട സ്ത്രീകളെക്കൂടി ഇതിൽ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
പാർലമെന്റ് പാസാക്കിയ നിയമത്തിൽ വിവാഹിത, അവിവാഹിത വ്യത്യാസം ഉദ്ദേശിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അങ്ങനെയൊരു വേർതിരിവ് ഉണ്ടെന്ന് കോടതിക്ക് തോന്നുന്ന പക്ഷം ചട്ടങ്ങൾ മാറ്റം വരുത്തി ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

