ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് കര്‍ഷകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചു. സെപ്റ്റംബർ 6 ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികളെ കണ്ട് ഭാവിയിലെ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.ഭാരതീയ കിസാന്‍ യൂണിയന് (ബി.കെ.യു) ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ‘മഹാപഞ്ചായത്ത്’ എന്ന പേരില്‍ വിളിച്ചുചേര്‍ത്ത കര്‍ഷക കൂട്ടായ്മയാണ് പ്രതിഷേധപ്രകടനം നടത്തിയത്. വിളകളുടെ താങ്ങുവില കൃത്യമായി നടപ്പാക്കണമെന്ന് ഈ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. കാര്‍ഷികനിയമങ്ങള്‍ക്കെതിരേ നടന്ന ഒരു വര്‍ഷം നീണ്ട സമരത്തിനിടെ കര്‍ഷകരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നതും ഇവരുടെ ആവശ്യമാണ്. ഇതിനു പുറമേ, രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കെതിരേയും പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നു.അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചാണു ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ടിക്കായത്ത് ആരോപിച്ചു. ”നിര്‍ത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല.” അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.
തൊഴിലില്ലായ്മ: സംയുക്ത കിസാന്‍ മോര്‍ച്ച പ്രക്ഷോഭത്തിലേക്ക്
