പാകിസ്താനില്‍ സൈനികതാവളമൊരുക്കാനുള്ള നീക്കവുമായി ചൈന

ഇസ്ലാമാബാദ്/ബീജിങ്: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും തങ്ങളുടെ സൈനികര്‍ക്കു താവളമൊരുക്കാനുള്ള നീക്കവുമായി ചൈന. സംഘര്‍ഷഭരിതമായ പാക്-അഫ്ഗാന്‍ മേഖലയിലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ വന്‍ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളിലെയും നയതന്ത്രവൃത്തങ്ങളാണ് ഇതു സംബന്ധിച്ച സൂചന പുറത്തുവിട്ടത്. പാക്-അഫ്ഗാന്‍ പാതയിലൂടെ മധ്യേഷ്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണു ചൈനയുടെ ശ്രമം.ഉപഗ്രഹങ്ങളെയും ഭൂഖണ്ഡാന്തര മിസൈലുകളെയും നിരീക്ഷിക്കാന്‍ സംവിധാനങ്ങളുള്ള ചൈനീസ് കപ്പല്‍ ചൊവ്വാഴ്ച രാവിലെ ശ്രീലങ്കന്‍ തുറമുഖത്ത് അടുപ്പിച്ചതില്‍ ഇന്ത്യ ആശങ്ക അറിയിച്ചതിനു പിന്നാലെയാണ് പാകിസ്താന്‍ കേന്ദ്രമാക്കിയുള്ള ചൈനയുടെ താല്‍പ്പര്യങ്ങളും പുറത്തുവരുന്നത്. സാമ്പത്തിക കാര്യങ്ങള്‍ക്കു മാത്രമല്ല, സൈനിക, നയതന്ത്ര കാര്യങ്ങളിലും പാകിസ്താന്‍ ചൈനയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഇതു മുതലെടുത്ത് തങ്ങളുടെ സൈനികര്‍ക്കായി ഔട്ട്പോസ്റ്റുകള്‍ നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ചൈന, പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. 47.65 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണു ചൈന പാകിസ്താനില്‍ നടത്തിയിട്ടുള്ളത്. സൈനിയ- നയതന്ത്ര പിന്തുണയും ചൈനയില്‍ നിന്ന് പാകിസ്താന് ലഭിക്കുന്നുണ്ട്.

ഈ സാഹചര്യം മുതലെടുത്താണു പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും സൈനിക ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാനായി ചൈന തീവ്രശ്രമം നടത്തുന്നതെന്നു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. റോഡ് ആന്‍ഡ് ബെല്‍റ്റ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയെന്നു പറഞ്ഞാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →